ഒളിംപിക്സിനു തുടക്കമായി.
കായികലോകത്തിന്റെ കാത്തിരിപ്പിനു വിരാമമായി. ഇനി എല്ലാ കണ്ണും റിയോയിലേക്ക്.സാമ്പത്തികമാന്ദ്യവും രാഷ്ട്രീയ പ്രതിസന്ധിയും സുരക്ഷാപ്രശ്നങ്ങളും ഉയർത്തിയ വെല്ലുവിളികളെ അതിജയിച്ച് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ലോക കായിക ഉത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാറക്കാനയെ വിസ്മയിപ്പിച്ചു.
ബ്രസീലിന്റെ മാരത്തൺ താരം വാൻഡർലെ കോർഡെയ്റോ ഡി ലിമയാണ് ഒളിംപിക് ദീപം തെളിയിച്ചത്.2004ലെ ഒളിംപിക്സ് മാരത്തോൺ വിഭാഗത്തിൽ ബ്രസീലിനായി സ്വർണം നേടുമെന്ന് ഉറപ്പിച്ചിരുന്ന താരമായിരുന്നു വാൻഡർലീ. എന്നാൽ ഫിനിഷിങ് ലൈനിന് തൊട്ടുമുൻപ് കാണികളിലൊരാൾ ലിമയുടെ ഒാട്ടത്തെ തടസപ്പെടുത്തുകയായിരുന്നു. എന്നിട്ടും ഒാട്ടം തുടർന്ന ലിമ ബ്രസിലിനായി വെങ്കലത്തിലേക്ക് മാത്രമല്ല ഒാടിയെത്തിയത്. തളരാത്ത നിശ്ചയദാർഡ്യത്തിന്‍റെ കരുത്ത് ലോകത്തിന് മുന്നിൽ കട്ടിക്കൊടുക്കുകയുമായിരുന്നു വാൻഡർലീ ലിമ.
ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിംപിക്‌സിനെത്തുന്ന ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയില്‍ മെഡല്‍ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്.