ജി.എസ്.ടി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചു; കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്ക്
ന്യൂഡൽഹി ∙ ഉൽപന്ന, സേവന നികുതി (ജിഎസ്‌ടി) സംവിധാനത്തിനു വഴിയൊരുക്കുന്ന 122–ാം ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി രാജ്യസഭയില്‍ അവതരിപ്പിച്ചു. ചരിത്രപരമായ ചുവടവയ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് സംസാരിച്ച മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ജി.എസ്.ടി എന്ന ആശയത്തെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി. ജി.എസ്.ടി മണി ബില്‍ ആയല്ല, ധനബില്‍ ആയി വേണം അവതരിപ്പിക്കാന്‍. ആശയത്തെ അല്ല ബില്ലിന്റെ നിലവിലെ രൂപത്തെയാണ് കോണ്‍ഗ്രസ് എതിര്‍ത്തിരുന്നതെന്നും ചിദംബരം വ്യക്തമാക്കി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ പരിരിക്കാന്‍ തര്‍ക്ക പരിഹാര അതോറിറ്റിക രൂപീകരിക്കണം. ബില്‍ സാധാരണ നികുതി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
അണ്ണാ ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനു പിന്തുണ വ്യക്‌തമാക്കിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലാകുന്ന മുറയ്‌ക്കു ജിഎസ്‌ടിക്കായി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിയമമുണ്ടാക്കാം.
അതേസമയം ചരക്ക് സേവന നികുതി കേരളത്തിന് ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇപ്പോള്‍ നഷ്ടമാകുന്ന നികുതി ജി.എസ്.ടി ബില്ലിലൂടെഖജനാവിലേയ്ക്ക് വരുമെന്നും ഐസക്ക് പറഞ്ഞു.