കോൺഗ്രസിനെതിരേ പ്രതിച്ഛായ; ബാര്‍ മുതലാളിയെ കൊണ്ട് കെ എം മാണിയെ ചതിച്ചുവീഴ്ത്തി
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച് വീണ്ടും കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. പി.റ്റി.ചാക്കോയെ ദ്രോഹിച്ചവർ കെ.എം.മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് മുഖമാസികയിലെ ലേഖനത്തിൽ ആരോപിച്ചിരിക്കുന്നത്. പി.റ്റി. ചാക്കോയുടെ കാറിൽ സ്ത്രീ സാന്നിധ്യം ആരോപിച്ചവരുടെ പിൻതലമുറക്കാർ മാണിയ്ക്കെതിരേ തിരുവനന്തപുരത്തെ ബാർ മുതലാളിയെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചിരിക്കുകയാണ്. നിയമ വകുപ്പ് അറിയാതെയാണ് എജിയിൽ നിന്നും നിയമോപദേശം തേടിയതെന്നും, ഇത് നിയമമന്ത്രിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായയിൽ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഒരാൾ ആയിരുന്നില്ല കെ.എം.മാണി. യുഡിഎഫിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മാണി. എന്നാൽ ഇടതുപക്ഷ നേതാക്കൾ മാണിയെ പ്രശംസകൊണ്ട് മൂടിയപ്പോൾ കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലാവുകയായിരുന്നു. ഇതിന്‍റെ ഫലമാണ് ബാർ കോഴ വിവാദങ്ങളെന്നും ‘അന്നു പി.റ്റി.ചാക്കോ ഇന്നു കെ.എം.മാണി’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു.
മാണി മുഖ്യമന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോൾ അദ്ധേഹത്തെ കുടുക്കുകയായിരുന്നെന്ന് പ്രതിച്ഛായയിൽ പറയുന്നു. ബാർ കോഴ വിവാദങ്ങളിലേക്ക് മാണിയെ വലിച്ചിഴച്ചതിന് പിന്നിൽ ചില ദൈവങ്ങളുടെ ഐഡിയ ആണെന്നും പ്രതിച്ഛായയിൽ ആരോപണം ഉയരുന്നു. ബാർ ലൈസൻസ് സംബന്ധിച്ച ഫയലുകൾ നിയമ മന്ത്രിയെ കാണിച്ചില്ലെന്നും പ്രതിച്ഛായയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേയും പ്രതിച്ഛായയില്‍ ആരോപണമുന്നയിക്കുന്നുണ്ട്. പ്രതിച്ഛായയുടെ മുന്‍ ലക്കങ്ങളിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും പ്രതിച്ഛായ പറയുന്നു.