റോഡരികില്‍ ഫലവൃക്ഷങ്ങള്‍ നട്ടു സംരക്ഷിച്ചാൽ സർക്കാർ ശമ്പളം തരും
പരിസ്ഥിതി ദിനത്തില്‍ നടുന്ന മരങ്ങള്‍ പരിപാലനമില്ലാതെ ഉണങ്ങിപ്പോകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ വരുന്നു.റോഡരികില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ മാസം ശമ്പളം നല്കും. മരം ഒന്നിന് മാസം 15 രൂപ.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് റോഡുകള്‍ തണല്‍ വിരിക്കാനുള്ള പദ്ധതി.മാവ്, പ്ലാവ്, പേര, മാതളം, നെല്ലി, സീതപ്പഴം തുടങ്ങിയ മരങ്ങളാണ് നട്ടുവളര്‍ത്തി പരിപാലിക്കേണ്ടത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെയാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്.
തൊഴിലാളികള്‍ക്ക് എത്ര മരങ്ങള്‍ വേണമെങ്കിലും ഇങ്ങനെ പരിപാലിക്കാം. മരം നട്ട് അഞ്ചുവര്‍ഷം ഉണങ്ങിപ്പോകാതെ നോക്കണമെന്നു മാത്രം. മരം ഉണങ്ങിയാല്‍ നല്കിയ ശമ്പളം തിരിച്ചുപിടിക്കും.
കേരളത്തിലെ എല്ലാ റോഡുകളും ഇത്തരത്തില്‍ തണല്‍വിരിക്കാന്‍ പഞ്ചായത്തുകളാണ് തൊഴിലുറപ്പില്‍ പദ്ധതി തയ്യാറാക്കുക. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവശങ്ങളിലുമായി 200 മരങ്ങളാണ് നട്ടു പരിപാലിക്കേണ്ടത്. റോഡുകള്‍ വികസിപ്പിക്കുന്നതുകൂടി കണക്കിലെടുത്താവും മരങ്ങള്‍ നട്ടുവളര്‍ത്തുക.