മുസ്ലീം വിരുദ്ധ വികാരത്തിന് ശ്രമം നടക്കുന്നു: മുഖ്യമന്ത്രി.
മലയാളികളെ കാണാതായ സംഭവത്തിന്റെ പേരിൽ മുസ്ലിം വിരുദ്ധ വികാരം ഇളക്കി വിടാൻ ചില സ്‌ഥാപിത താത്പര്യക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർ മുസ്ലിംകളെയാകെ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. ഭീകവാദത്തിന് മതം അടിസ്‌ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിന്റേത്. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാല് പേരെയുമാണ് കാണാതായത്. ഇവരിലില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നു എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സഹകരിച്ച് അന്വേഷണം നടത്തും. വിഷയം അതീവ ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് അറിയിച്ചത്
കാണാതായ മലയാളികളെല്ലാം ഐഎസിൽ ചേർന്നെന്ന വാർത്ത വിശ്വസനീയമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞിരുന്നു. വിഷയത്തിൽ അഭ്യൂഹങ്ങൾ പരിഹരിക്കും വിധം മുഖ്യമന്ത്രി ഇടപെടണം. സംസ്‌ഥാന സർക്കാരിന് പുറത്തുപറയാവുന്ന കാര്യങ്ങൾ സഭയേയും ജനങ്ങളേയും അറിയിക്കണം. ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു.