ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി:വിഎസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയിൽ
ഐസ്ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസ്.അച്യുതാനന്ദന്റെ ഹർജി സുപ്രീം കോടതി തള്ളി. വി.എസിന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. വി.എസ് രാഷ്ട്രീയക്കാരനാണെന്നും കേസിൽ ആരോപണ വിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ പ്രവർത്തകനാണെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞാലിക്കുട്ടിയോടുള്ള രാഷ്ട്രീയ വിരോധമാകാം വി.എസ് ഹർജി നൽകാൻ കാരണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്നും നിരീക്ഷണമുണ്ടായി
അതേസമയം കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന വിഎസിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വിഎസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം.കാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ആണ് വിഎസിന്റെ ഹര്‍ജി പരിഗണിച്ചത്.
അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകന് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വിഎസിന്റെ അഭിഭാഷകന് വാദിച്ചു.
ഐസ്ക്രീം പാർലർ കേസ് അന്വേഷിച്ച എസ്ഐടി സംഘം തന്നെ കേസ് അട്ടിമറിക്കപ്പെട്ടു എന്നു റിപ്പോർട്ട് നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹർജി. കേസിൽ ശരിയായ അന്വേഷണത്തിന് സിബിഐയെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം