ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വ്യോമസേനയ്ക്ക് കൈമാറി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനം തേജസ് വ്യോമസേനയുടെ ഭാഗമായി.33 വര്‍ഷം നീണ്ട പരീക്ഷണം, മൂവായിരത്തിലധികം വരുന്ന പരീക്ഷണപ്പറക്കലുകൾക്കും ശേഷമാണു തേജസ്റ്റ് വ്യോമസേനയുടെ കൈകളിൽ എത്തുന്നത്.
ചെറുയുദ്ധവിമാനമായ തേജസ്സ് ആയുധക്ഷമതാ പരീക്ഷണത്തിലും ശക്തിതെളിയിച്ചു. സൂപ്പര്‍ സോണിക് വിമാനമായ തേജസ്സില്‍നിന്ന് തൊടുത്തുവിട്ട ലേസര്‍നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതോടെയായിരുന്നു സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രധാനകടമ്പ ഇന്ത്യയുടെ അഭിമാനമായ തേജസ്സ് മറികടന്നത്. പൊഖ്‌റാന്‍ മരുഭൂമിയിലായിരുന്നു തേജസ്സിന്റെ പ്രഹരശേഷിയളന്ന പരീക്ഷണങ്ങള്‍. ചരിത്രത്തിലേക്കുള്ള ചിറകുകള്‍ക്ക് ജീവന്‍ നല്‍കി പ്രതിരോധവകുപ്പ് തേജസ്സിന് പ്രാഥമിക ഓപ്പറേഷന്‍ ക്ലിയറന്‍സും നല്‍കി. തുടര്‍ന്ന് വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തില്‍ ആക്രമണംനടത്താനുള്ള ശേഷിയും പരീക്ഷിച്ചു.
ഫ്‌ലൈയിംഗ് ഡഗേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധവിമാനങ്ങളാണ് എയര്‍ഫോഴ്‌സിന്റെ സൈനിക വിഭാഗത്തിനു നല്‍കിയത്. 1993ന് നിര്‍മ്മാണത്തിന് അംഗീകാരം കിട്ടിയ തേജസ് മിഗ് 21 വിമാനത്തിന് പകരക്കാരനായാണ് വ്യോമസേന കാണുന്നത്.