പീഡനത്തിനിരയായ യുവതിയ്ക്കൊപ്പം വനിത കമ്മീഷൻ അംഗങ്ങളുടെ സെൽഫി ആഘോഷം
രാജസ്ഥാനില്‍ മാനഭംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ കമ്മിഷന്‍ അംഗത്തിന്റെ നടപടി വിവാദത്തില്‍. അംഗത്തോട് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാമൂലം വിശദീകരണം തേടിയിട്ടുണ്ട്.. ഇരയ്‌ക്കൊപ്പമുള്ള സെല്‍ഫി നവമാധ്യമങ്ങളില്‍ വൈറലായതോടെ വനിത കമ്മീഷന്‍ അംഗങ്ങളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ താനറിഞ്ഞല്ല സെല്‍ഫി എടുത്തതെന്നും സെല്‍ഫിയെടുത്ത വനിത കമ്മീഷന്‍ അംഗം സോമ്യ ഗുര്‍ജാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അറിയിച്ച് കൈകഴുകാനാണ് ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മയുടെ ശ്രമം. എന്നാല്‍ ചെയര്‍പെഴ്‌സന്റെ ചിത്രവും സെല്‍ഫിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഗൗരവമായ മറ്റൊരു സംഭവം.
സോമ്യ സെല്‍ഫി പകര്‍ത്തുമ്പോള്‍ താന്‍ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചെയര്‍പെഴ്‌സണ്‍ പറഞ്ഞു. ഇത്തരം നടപടികളോട് താന്‍ യോജിക്കുന്നില്ലെന്നും സോമ്യയോട് രേഖാമൂലം വിശദീകരണം തേടിട്ടുണ്ടെന്നും നാളെതന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമര്‍ ശര്‍മ്മ അറിയിച്ചു.
കമ്മിഷന്‍ അംഗം സോമ്യ ഗുര്‍ജര്‍ ആണ് മാനഭംഗത്തിനിരയായ യുവതിയെ സന്ദര്‍ശിക്കവേ സെല്‍ഫിയെടുത്തത്. ചെയര്‍പെഴ്‌സണ്‍ സുമന്‍ ശര്‍മ്മയും ഈ സമയം പരാതിക്കാരിക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച ജയ്പൂര്‍ നോര്‍ത്തിലെ മഹിള പോലീസ് സ്‌റ്റേഷനില്‍ യുവതിയുമായി ചെയര്‍പെഴ്‌സണ്‍ സംസാരിച്ചിരിച്ചേയാണ് സോമ്യ ഗുര്‍ജര്‍ സെല്‍ഫി പകര്‍ത്തിയത്.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃ സഹോദരന്‍മാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത യുവതിക്കൊപ്പമാണ് വനിത കമ്മീഷന്‍ അംഗങ്ങള്‍ സെല്‍ഫിയെടുത്തത്. 30 വയസുകാരിയായ യുവതിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം ഭര്‍തൃ വീട്ടുകാര്‍ നെറ്റിയിലും കൈകളിലും അസഭ്യം പച്ചകുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച ഗാര്‍ഹിക പീഡനത്തിനും ബലാല്‍സംഗത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.