സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി പരിക്കേൽപ്പിച്ച ഏഴുവയസ്സുകാരന്റെ വീടിന് നേരെ വീണ്ടും ആക്രമണം
അച്‌ഛനെ ആക്രമിക്കാനെത്തിയ സിപിഎം പ്രവർത്തകർ വെട്ടി പരുക്കേല്‍പ്പിച്ച ഏഴു വയസുകാരന്റെ വീടിനു നേരേ വീണ്ടും ആക്രമണം. വെട്ടേറ്റ കാക്കയങ്ങാട് പാലയിലെ ഇടക്കാട്ടില്‍ വീട്ടില്‍ കാര്‍ത്തികിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്. ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ മറിച്ചിട്ടു. ബി.ജെ.പി. പ്രവര്‍ത്തകനായ അച്ഛന്‍ രാഹുലിനെ തേടി വീട്ടിലെത്തിയവര്‍ അദ്ദേഹം വീട്ടിലില്ലെന്നറിഞ്ഞപ്പോള്‍ മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന കാര്‍ത്തികിനെ വെട്ടിയ സംഭവം വിവാദമായിരുന്നു.
കൈക്ക് വെട്ടേറ്റ കുട്ടി തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വീടിനുനേരെ അക്രമം ഉണ്ടായത്. ശബ്ദംകേട്ട് വീട്ടിലുള്ളവര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയി. മകനെ ആക്രമിച്ച സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് വീടിനുനേരെ അക്രമം നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. അക്രമത്തില്‍ ബി.ജെ.പി. പ്രതിഷേധിച്ചു.
ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, സെക്രട്ടറി കൂട്ട ജയപ്രകാശ്, ആര്‍.പി.പദ്മനാഭന്‍, എം.വി.ഗിരീഷ്, വി.മുരളീധരന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.