ബിഹാറിലെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ക്രമക്കേടിലൂടെ ആര്ട്സ് വിഷയത്തില് ഒന്നാം റാങ്ക് നേടിയ റൂബി റായിയെ സ്പെഷ്യല് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്തു.

Police arrests Ruby Rai
പട്ന:ബിഹാറിലെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ക്രമക്കേടിലൂടെ ആര്ട്സ് വിഷയത്തില് ഒന്നാം റാങ്ക് നേടിയ റൂബി റായിയെ സ്പെഷ്യല് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്തു. ഡിജിറ്റൽ സംവിധാനങ്ങള് ഉപയോഗിച്ചാണ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില് റൂബി ക്രമക്കേട് നടത്തിയത്.പിന്നീട് ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തില് ക്രമക്കേട് നടന്ന വിവരം പുറത്തുവരികയായിരുന്നു. പിന്നീട് നടത്തിയ പുനപരിശോധനയിലും റൂബി പങ്കെടുത്തില്ല.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര് സംസ്ഥാന വിദ്യാഭ്യാസ ബോര്ഡ് മുന് ചെയര്മാനും ലാല്കേശ്വര് പ്രസാദ് സിംഗിനേയും ഭാര്യ ഉഷ സിംഗിനേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഒന്നാം റാങ്കുകാരായ സൗരഫ്, റൂബ്, എന്നിവര്ക്കെതിരേയും എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു.
ബിഹാര് സെക്കന്ററി എജ്യുക്കേഷന് ബോര്ഡിന്റെ നിര്ദ്ദേശത്തെ തുടര്ന്നാണ് കേസെടുത്തത്.
ഹ്യുമാനിറ്റീസ്, സയന്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന് ക്രമക്കേടുകള് കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലേയും റാങ്ക് ജേതാക്കളുടെ ഞെട്ടിക്കുന്ന അറിവില്ലായ്മ പുറത്തുവന്നതോടെയാണ് ക്രമേക്കേട് നടന്നെന്ന വിവരം സ്ഥിരീകരിച്ചത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് ആര്ട്സ് വിഭാഗത്തില് ഒന്നാം റാങ്ക് നേടിയ റൂബി റായിയുടെ വിഷയത്തിലുള്ള അറിവ് ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള് നല്കുന്നു. രാഷ്ട്രീയ മീമാംസ എന്ന വിഷയം പാചകത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്നാണ് റൂബിയുടെ അഭിപ്രായം. സയന്സിന് ഒന്നാം റാങ്ക് നേടിയ കുട്ടിക്ക് ജലവും എച്ച്ടുഒയും തമ്മിലുള്ള ബന്ധം പോലും അറിയില്ലെന്ന വാര്ത്തയും പുറത്തുവന്നിരുന്നു. പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രാദേശിക ചാനല് റാങ്ക് ജേതാക്കളെ ഇന്റര്വ്യൂ ചെയ്തത്. ഇതിലാണ് ഒന്നാം റാങ്കുജേതാക്കള്ക്ക് അതാതു വിഷയങ്ങളിലുള്ള അറിവ് പുറത്തു വന്നത്.

500-ല് 444 മാര്ക്കോടെയാണ് റൂബി ഒന്നാമതെത്തിയത്. സയന്സ് വിഭാഗത്തില് ഒന്നാമതെത്തിയ സൗരഭ് ശ്രേസ്ത 485 മാര്ക്ക് കരസ്ഥമാക്കി.
പിന്നീട് ക്രമക്കേട് തെളിഞ്ഞതിനെ തുടര്ന്ന് പതിനാല് വിദ്യാര്ത്ഥികളോട് വീണ്ടും പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ബീഹാര് സ്കൂള് എക്സാമിനേഷന് ബോര്ഡ് ആവശ്യപ്പെട്ടിരുന്നു. റൂബി ഒഴികെയുള്ള പതിമൂന്ന് പേരും പരീക്ഷയില് പങ്കെടുത്തു. ഒന്നുകില് ആള്മാറാട്ടം നടത്തി പരീക്ഷ എഴുതുകയോ അതല്ലെങ്കില് വിദ്യാര്ത്ഥികള് സമര്പ്പിച്ച പരീക്ഷാ പേപ്പറുകള് പിന്നീട് മാറ്റുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി അഭിപ്രായപ്പെട്ടത്. ആദ്യ പതിനാല് റാങ്ക് ജേതാക്കള്ക്ക് ഒരാഴ്ചയ്ക്കുള്ളില് വീണ്ടും പരീക്ഷ നടത്തുമെന്നും കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.