ഉഡ്ത പഞ്ചാബ് റിലീസിനു മുൻപേ ടോറന്റ് സൈറ്റുകളിലെത്തിയത് സെന്‍സര്‍ ബോര്‍ഡിൽ നിന്ന് തന്നെ
ഷാഹിദ് കപൂർ നായകനായ വിവാദ ചിത്രം ഉഡ്ത പഞ്ചാബ് ടോറന്റ് സൈറ്റുകളില്‍ എത്തിയത് സെന്‍സര്‍ ബോര്‍ഡിൽ നിന്ന് തന്നെയെന്ന് ഹൈദരാബാദ് ആന്റി പൈറസി വിഭാഗം. തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആന്റി പൈറസി വിഭാഗമാണ് സിനിമ ഇന്റര്‍നെറ്റില്‍ നല്‍കിയ വെബ്സൈറ്റുകളെക്കുറിച്ചു വിവരം ശേഖരിച്ചത്.732 ടോറന്റ് സൈറ്റുകളില്‍ വഴിയാണു ചിത്രം പ്രചരിച്ചതെന്ന് ഹൈദരാബാദ് ആന്റി പൈറസി വിഭാഗം തലവന്‍ രാജ് കുമാര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കോപ്പിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേദിവസം തന്നെയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സിനിമയുടെ നിര്‍മാതാക്കള്‍ ഉടന്‍തന്നെ മുംബൈ പോലീസിന്റെ സൈബര്‍ വിംഗിനെ സമീപിക്കുകയായിരുന്നു. സിനിമ ഇന്റര്‍നെറ്റില്‍ നല്‍കിയ വെബ്സൈറ്റുകളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട് . 2 മണിക്കൂറും 20 മിനിറ്റും ദൈര്‍ഘ്യമുള്ളതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന പതിപ്പ്.
അതേസമയം ചിത്രം തിയെറ്ററുകളിൽ ചെന്നു തന്നെ കാണണമെന്ന അഭ്യർഥനയുമായി ബോളിവുഡ് രംഗത്ത് വന്നു.സെൻസർ ബോർഡുമായുള്ള പോരാട്ടത്തിനു പിന്നാലെ ദിവസങ്ങൾക്കുമുമ്പാണ് ചിത്രം റിലീസ് ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവ് നൽകിയത്. ഇതിനു പിന്നാലെയാണ് ചിത്രം ഓൺലൈനിലൂടെ പ്രചരിക്കാൻ തുടങ്ങിയത്.