ജിഷ മരിച്ചിട്ട് 25 നാൾ;തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആളിക്കത്തിയ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങുന്നു
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് 25 ദിവസം കഴിയുകയാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആവേശത്തിൽ പ്രതിഷേധിച്ചവരെല്ലാം പതിയെ പിന്മാറിത്തുടങ്ങി.തിരഞ്ഞെടുപ്പിന് മുന്‍പ് കാട്ടിക്കൂട്ടിയ സമര പരമ്പരകളൊക്കെ രാഷ്ട്രീയ വ്യത്യാസമില്ലാതെ മിക്കവരും സൗകര്യപൂര്‍വം മറക്കുകയാണ്.അതിതീവ്രമായി സമരവും പ്രചാരണങ്ങളും നടത്തിയിരുന്ന മറ്റാരെയും ഇപ്പോള്‍ പരിസരത്ത് കാണാനില്ല.
ജിഷ കേസ് പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തും. പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടന്നിട്ടും കേസിന്റെ കാര്യത്തില്‍ ഇതുവരെയും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കുക എന്നീ രണ്ട് പോംവഴികളാണ് പുതിയ സര്‍ക്കാറിന്റെ മുന്നിലുള്ളത്.
കഴിഞ്ഞ ഏപ്രിൽ 28നാണ് പെരുമ്പാവൂർ നഗരത്തിനടുത്ത രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോൾ ഗ്രാമത്തിൽ നിയമ വിദ്യാർത്ഥിയായിരുന്ന ജിഷ കൊല്ലപ്പെട്ടത്. പെരിയാർ ബണ്ട് കനാലിന്റെ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിൽ രക്തത്തിൽ കുളിച്ച് വികൃതമായ തരത്തിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ചും മർദ്ദിച്ചും അതിക്രൂരമായാണ് കൊല നടത്തിയത്. വയറിലും, കഴുത്തിലും, ലൈംഗിക അവയവത്തിലും മുറിവേല്പിക്കുകയും ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ദേഹത്ത് നാൽപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. നെഞ്ചിൽ കത്തി കുത്തിയിറക്കി മരണം ഉറപ്പുവരുത്തിയ ശേഷമാണ് കൊലപാതകി കടന്നുകളഞ്ഞതും.