കടല്‍ക്കൊല കേസിലെ പ്രതികളെ മോചിപ്പിച്ചില്ലെങ്കില്‍ സോണിയ ഗാന്ധിക്കെതിരെ തെളിവുകള്‍ നിർമ്മിച്ച് നൽകാൻ ആവശ്യപ്പെടുന്ന മോദിയുടെ സ്വകാര്യസംഭാഷണം ഇറ്റലി പുറത്തുവിടുമെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍
കടല്‍ക്കൊല കേസില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ അഗസ്റ്റ വെസ്റ്റലാന്‍ഡ് ഇടപാടില്‍ നരേന്ദ്ര മോദി സോണിയ ഗാന്ധിക്കെതിരെ തെളിവുകള്‍ നിർമ്മിച്ച് നൽകാൻ ആവശ്യപ്പെടുന്ന സ്വകാര്യസംഭാഷണം ഇറ്റലി പുറത്തുവിടുമെന്ന് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റോ റെൻസിയും തമ്മിൽ നടന്ന രഹസ്യ സംഭാഷണം ഇറ്റലി പുറത്തുവിടുമെന്നാണ് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിന്റെ വെളിപ്പെടുത്തൽ.
കൊലക്കുറ്റം ചുമത്തപ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന നാവികനെ വിട്ടയിച്ചില്ലെങ്കില്‍ ഇറ്റാലിയന്‍ ഗവണ്മെന്റ് അത്രസുഖകരമല്ലാത്ത ചില കാര്യങ്ങള്‍ ചിലപ്പോള്‍ ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളായിരിക്കും അത്. മിഷേല്‍ പറഞ്ഞു. ഇറ്റാലിയന്‍ നാവികനെ വിട്ടയയ്ക്കുന്നതിന് പകരമായി മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിക്കെതിരെ തെളിവുകള്‍ ആവശ്യപ്പെട്ടെന്ന് മിഷേല്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ ആരോപണം സാധൂകരിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ മിഷേലില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
നാവികരെ വിട്ടയക്കില്ലെന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെ നിലപാടില്‍ ഇറ്റലി വളരെ അസന്തുഷ്ടരായിരുന്നെന്ന് മിഷേല്‍ പറയുന്നു. ഇപ്പോള്‍ ഒരു പുതിയ സര്‍ക്കാരും അവസരവുമാണ് പ്രശ്നം പരിഹരിക്കുന്നതിന് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. പക്ഷെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അതിനായി നടത്തേണ്ടി വരികയെന്നും. സോണിയ ഗാന്ധിയെ അഗസ്റ്റ ഇടപാടില്‍ ഉള്‍പ്പെടുത്തുക എന്നത് സംഭവ്യമാണെന്ന് എനിക്ക് തോന്നുന്നില്ലെന്നും മിഷേല്‍ വ്യക്തമാക്കി.