ഓവര്‍ടേക്ക് ചെയ്തതിന് ക്രൂരമായ കൊല:ജെ.ഡി.യു നേതാവിന്റെ മകൻ അറസ്റ്റിൽ
ബീഹാറിൽ കാർ മറികടന്നതിന് പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ജനതാദൾ യുണൈറ്റഡ് നേതാവിന്റെ മകൻ റോക്കി യാദവിനെ പൊലീസ് അറസ്റ്റ് െചയ്തു. ജെ.ഡി.യു എം.എൽ.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിതാവിന്റെ ഫാക്ടറിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ടാണ് റോക്കി ഒരു വ്യവസായിയുടെ മകനെ വെടിവച്ചുകൊന്നത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തന്റെ വാഹനത്തെ മറികടന്നതിന്റെ ദേഷ്യത്തിലാണ് റോക്കിആദിത്യ സചദേവ (18) എന്നയാളെ വെടിവച്ചുകൊന്നത്. സംഭവം ബിഹാറിലെ ജെ.ഡി.യു സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. സംസ്ഥാനത്ത് ഗുണ്ടാരാജാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെയാണ് തന്റെ ലാൻഡ് റോവർ കറിനെ മറികടന്നതിനെ തുടർന്ന് റോക്കി വെടിവെച്ചു കൊന്നത്. എന്നാൽ തന്റെ കാറിനെ മറികടന്ന സ്വിഫ്റ്റിന്റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി കാറിലിരിക്കുകയായിരുന്ന ആദിത്യക്ക് വെടിയേൽക്കുകയായിരുന്നെന്നും റോക്കി പൊലീസിനോട് പറഞ്ഞു. കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിട്ടിയിട്ടുണ്ട്.