ബസവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു. മേല്‍ ജാതിക്കാരുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് പ്രവേശനം അനുവദിച്ചത്
കര്‍ണാടക ഹാസന്‍ ജില്ലയിലെ ഹൊലേനരിസ്‌പൂരിലെ സിംഗരനഹള്ളിയിലുള്ള ബസവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു.. മേല്‍ ജാതിക്കാരുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് പ്രവേശനം അനുവദിച്ചത് .ദളിത് കോളനിയിലെ 30 അംഗങ്ങളാണ് ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്ര മുഹൂര്‍ത്തം കുറിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു ദളിതരുടെ ക്ഷേത്രപ്രവേശനം. അയിത്തത്തിന്റെ പേരില്‍ ക്ഷേത്രം കുറച്ചുനാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ദളിതര്‍ക്ക് പ്രവേശനമില്ലായിരുന്നു. ഇതിന്റെ പേരില്‍ ഇവിടെ സംഘര്‍ഷങ്ങളും പതിവായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു ദളിത് സ്‌ത്രീ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ശുദ്ധി പോയെന്ന് ആരോപിച്ച് മേല്‍ജാതിക്കാര്‍ ക്ഷേത്രത്തില്‍ ശുദ്ധീകലശം നടത്തി. ഇത് ദളിതരെ പ്രകോപിപ്പിക്കുകയും അവര്‍ സമരം ആരംഭിക്കുകയുമായിരുന്നു. സമരത്തോടൊപ്പം നിയമപരമായി ദളിതര്‍ മുന്നോട്ടുനീങ്ങുകയും ചെയ്‌തു. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം അടപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ ഭരണം ജില്ല ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. പുതിയ പൂജാരിയെയും നിയമിച്ചു. ഞായറാഴ്‌ച്ചയാണ് ക്ഷേത്രം പൂജകള്‍ക്കായി വീണ്ടും തുറന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തി. ചടങ്ങുകളില്‍ നിന്ന് മേല്‍ജാതിക്കാര്‍ വിട്ടുനിന്നു.
ക്ഷേത്രത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിൽ ദളിതർ നേരെത്തേ പ്രവേശിച്ചിരുന്നു.