എറണാകുളത്ത് പത്ത് വയസുകാരനെ അയല്‍വാസി കുത്തിക്കൊന്നു; മരണകാരണമായത് ആഴത്തിലുള്ള പതിനേഴോളം മുറിവുകൾ
എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു. പുല്ലേപ്പടി സ്വദേശി റിട്ച്ചിയാണ് മരിച്ചത്. അയല്‍വാസിയായ അജി ദേവസ്യ എന്നയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇയാള്‍ പൊലീസ് പിടിയിലായി. പ്രതി മാനസിക രോഗിയാണെന്ന് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.രാവിലെ പാല്‍ വാങ്ങാനായി കടയില്‍പോയി വരുമ്പോഴാണ് ബാലന് കുത്തേറ്റത്.
കുത്തേറ്റ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴത്തിലുള്ള പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായത്. ഇതാണ് കുത്തേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചത്.
കുട്ടിയെ ആക്രമിച്ച അജി ദേവസ്യയെ (40) എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജി കഞ്ചാവിന് അടിമയാണെന്നും പറയപ്പെടുന്നുണ്ട്. സമീപവാസികളെ ഇയാള്‍ പല പ്രാവശ്യം ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.