ചികിൽസയ്ക്ക് ഫലമുണ്ടായില്ല;അമ്പിളി ഫാത്തിമ അന്തരിച്ചു
ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 11ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അമ്പിളിയെ പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിക്കുന്ന സ്ഥിതിയിലായിരുന്നില്ല.
മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു. . രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് കാരണം.
ഒരു മാസം മുമ്പാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് ശേഷം അമ്പിളി തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലായിരുന്നു ചികില്‍സ. 10 മാസം അമ്പിളി ഇവിടെ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒരു മാസം കഴിഞ്ഞ് അമ്പിളിക്ക് വീണ്ടും അണുബാധ ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയും അമ്പിളിക്ക് നടത്തിയിരുന്നു. പിന്നീട് വീണ്ടും അമ്പിളിക്ക് അണുബാധ ഉണ്ടായിരുന്നു. വിലകൂടിയ മരുന്നുകള്‍കൊണ്ട് അന്ന് അണുബാധ ശമിച്ചിരുന്നു.
ഇതിനിടെ ശക്തമായ പനിയെയും ശ്വാസതടസവും ഉണ്ടായതാണ് അണുബാധയേല്‍ക്കാന്‍ കാരണമായത്. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം സിഎംഎസ് കോളജിലെ അവസാന വര്‍ഷ എംകോം വിദ്യാര്‍ഥിനിയാണ് അമ്പിളി. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ്.