വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്റർപോളിന്റെ സഹായം തേടും
9000കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭ എം.പിയുമായ വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്‍റര്‍പോളിന്‍െറ സഹായം തേടിയേക്കും.മല്യയ്‌ക്കെതിരെ ഇന്നലെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സി.ബി.ഐ സഹായത്തോടെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. അന്യരാജ്യത്തുനിന്ന് കുറ്റവാളിയെ തിരികെ നാട്ടിലെത്തിക്കുന്നതിനും വാറന്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ്
ഇന്ത്യ നല്‍കിയ അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇന്‍റര്‍പോള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. കുപ്രസിദ്ധ കുറ്റവാളി ഛോട്ട രാജന്‍, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ഐ.പി.എല്‍ മേധാവി ലളിത് മോദി തുടങ്ങിയവരെ കേസന്വേഷണത്തിന്‍െറ ഭാഗമായി ഇന്ത്യക്ക് കൈമാറാന്‍ സമാന രീതിയില്‍ മുമ്പും ഇന്ത്യ ഇന്‍റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.
ഹാജരാകുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് അയച്ച മൂന്ന് നോട്ടീസുകളും മല്യ കൈപ്പറ്റിയിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന് മെയ് വരെ സമയം അനുവദിക്കണമെന്നാണ് രാജ്യസഭാംഗം കൂടിയായ മല്യ അറിയിച്ചിരിക്കുന്നത്.