പട്ടേൽ സമരം അക്രമാസക്തം:ഗുജറാത്തിലെ പ്രധാനപട്ടണങ്ങളിൽ ഇന്റർനെറ്റിന് വിലക്ക്
മെഹ്‌സാന: പട്ടേല്‍ വിഭാഗക്കാരുടെ റാലി ഞായറാഴ്ച അക്രമാസക്തമായതിനെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, മെഹ്‌സാന, രാജ്‌കോട്ട് നഗരങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.
സംഘടനാ നേതാവ് ലാല്‍ജി പട്ടേലടക്കം ഇരുപത്തിനാലോളം പേര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
24ഒാളം പേർക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ‘ജയിൽ നിറക്കൽ’ സമരത്തിൽ 5,000 പട്ടേൽ പ്രക്ഷോഭകരാണ് പങ്കെടുത്തത്. സൂറത്തിൽ ഏകദേശം 500 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികൾ സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലുമായി സംസാരിച്ചു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പട്ടേല്‍ വിഭാഗക്കാരുടെ സംഘടനകളായ എസ്.പി.ജി, പി.എ.എ.എസ് എന്നിവ തിങ്കളാഴ്ച ഗുജറാത്ത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.