അഷിതയ്ക്കും ഷക്കീലിനും പ്രണയ സാഫല്യം;ബിജെപി ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ ഉയർത്തിയ ലവ് ജിഹാദ് ആരോപണങ്ങൾക്കിടെയായിരുന്നു വിവാഹം
അഷിതയ്ക്കും ഷക്കീല്‍ അഹമ്മദിനും പ്രണയ സാഫല്യം. ഇരുവരും പോലീസ് സംരക്ഷണത്തില്‍ മൈസൂരിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച വിവാഹിതരായി.: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തിനിടെയായിരുന്നു വിവാഹം. കല്യാണത്തിൻെറ സമയത്ത് വധുവിൻെറ വീടിന് പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിച്ചു. മുസ് ലിമായ ഷക്കീൽ ലവ് ജിഹാദിലൂടെ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാനുള്ള ശ്രമത്തിലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രണയം മാത്രമാണ് പിന്നിലെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ഇത് നിർബന്ധപൂർവം മതംമാറ്റാനുള്ള ശ്രമമാണെന്നും വി.എച്ച്.പി നേതാവ് ബി. സുരേഷ് പറഞ്ഞു.
ഇരുവീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന ഹിന്ദുമുസ്ലീം വിവാഹത്തിനെതിരെയാണു എതിര്‍പ്പുമായി ബിജെപി അംഗങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുത്വവാദികൾ രംഗത്ത് വന്നത്.ലവ് ജിഹാദെന്ന വാദമുയർത്തിയാണു വിവാഹത്തെ എതിർത്തത്.എംബി.എ ബിരുദധാരികളും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളുമാണു ഇരുവരും.ഇവരുടെ രണ്ടുപേരുടെയും പിതാക്കന്മാര്‍ അടുത്ത സുഹൃത്തുക്കളാണ്.
മകളെ ഒരു മുസ്ലീമിന് വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ ഇവര്‍ ‘ലൗ ജിഹാദി’ന് കൂട്ടുനില്‍ക്കുകയാണെന്നാണ് ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ ആരോപണം. 12 വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാരും പൂര്‍ണ്ണ സമ്മതം പ്രകടിപ്പിച്ചു. നേരത്തെ യുവതിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്.
തന്റെ മകളുടെ സന്തോഷമാണ് ഏറ്റവും വലിയ കാര്യമെന്നും മതം പ്രശ്‌നമല്ലെന്നും യുവതിയുടെ പിതാവായ ഡോ.നരേന്ദ്ര ബാബു പറഞ്ഞു. ജാതിക്കും മതത്തിനുമൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല.രണ്ട് കുടുംബങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വളരെ സന്തോഷത്തോടെയാണ് വിവാഹം നടത്തുന്നതെന്നും യുവാവിന്റെ പിതാവായ മുഖ്താര്‍ അഹമ്മദ് പറഞ്ഞു.
സംഭവത്തിൽ രണ്ടു പേരെ നേരത്തെ മാണ്ഡ്യയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമായിരുന്നു വിവാഹവേദിയിൽ ഉണ്ടായിരുന്നത്. 700 പേർ ചടങ്ങിൽ പങ്കെടുത്തു. എഴുത്തുകാരൻ കെ.എസ് ഭഗവാനടക്കം സാമൂഹ്യപ്രവർത്തകർ ചടങ്ങിനെത്തി.