ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം : വിധിയിൽ സന്തോഷമെന്ന് അനുശാന്തിയുടെ ഭർത്താവ്
18 April 2016
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിന്റെ വിധിയില്‍ സന്തോഷമുണ്ടെന്ന് രണ്ടാം പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. കേസ് തെളിയിക്കാന്‍ പ്രയത്‌നിച്ച പൊലീസ് ഓഫീസര്‍മാരോടും പ്രോസിക്യൂഷനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. നിര്‍ണായക സമയത്ത് തനിക്ക് എല്ലാ പിന്തുണയും ആശ്വാസവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും ലിജീഷ് പറഞ്ഞു.. അനുശാന്തിക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയതായി തോന്നുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അതെല്ലാം കോടതി പറഞ്ഞു കഴിഞ്ഞല്ലോയെന്നായിരുന്നു പ്രതികരണം.ഒന്നാം പ്രതി നിനോ മാത്യുവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിജീഷിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. 2014 ഏപ്രിൽ പതിനാറിനായിരുന്നു ക്രൂരമായ കൊലപാതകം. ലിജീഷിന്റെ അമ്മ ഓമനയും മകൾ മൂന്നര വയസുകാരിയായ സ്വാസ്‌തികയുമാണ് കൊല്ലപ്പെട്ടത്.