സംസ്ഥാനത്ത് ആറു ഫൈവ് സ്റ്റാർ ബാറുകൾ കൂടി അനുവദിച്ചു;ഫൈവ് സ്റ്റാർ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ആറ് പുതിയ ഫൈവ് സ്റ്റാർ ബാറുകൾക്ക് അനുമതി നൽകിയതിൽ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് മദ്യനയത്തിന്റെ ഭാഗം തന്നെയാണെന്നും സ്വാഭാവിക നടപടിയാണ് സർക്കാർ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ് സ്റ്റാർ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലല്ല. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കഠിനംകുളം ലേക് പാലസിനും ചേർത്തല വസുന്ധര സരോവർ റിസോർട്ടിനും കഴിഞ്ഞ വർഷം ജനുവരിയിലാണ് ലൈസൻസ് നൽകിയത്. സർക്കാരിന്റെ പുതിയ മദ്യനയം സുപ്രീംകോടതി ശരിവച്ചതിനുശേഷം ഇതിനുപുറമെ ആറ് ബാർ ലൈസൻസുകൾകൂടി നൽകി. മരടിലുള്ള ക്രൗൺ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടൽ ഡയാന ഹൈറ്റ്സ്, ഹോട്ടൽ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടൽ ജോയ്സ് പാലസ്, വൈത്തിരി വില്ലേജ് റിസോർട്ട്, സാജ് എർത്ത് റിസോർട്സ് എന്നിവയ്ക്കാണ് ബാർ ലൈസൻസ് ലഭിച്ചത്. നാല് ഹോട്ടലുകൾ ത്രി സ്റ്റാറിൽ നിന്ന് ഫൈവ് സ്റ്റാറിലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. ഇവയിൽ സാജ് എർത്തിന് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു.