ഡല്‍ഹിയിൽ ഒറ്റ-ഇരട്ട ക്രമം തെറ്റിച്ച് കാറോടിച്ച ബിജെപി എം പിയ്ക്ക് 2000 രൂപ പിഴ
ഡല്‍ഹിയിലെ ഒറ്റ-ഇരട്ട കാര്‍ നമ്പര്‍ ക്രമം ലംഘിച്ചതിന് ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ വിജയ് ഗോയലിന് പിഴ . പാര്‍ലമെന്റ് ഹൗസിലേക്ക് ഒറ്റ അക്കത്തിലുള്ള കാര്‍ ഓടിച്ച് എത്തിയതിനാണ് ഡല്‍ഹി ട്രാഫിക് പോലീസ് രണ്ടായിരം രൂപ പിഴയിട്ടത്.
അന്തരീക്ഷ മലിനീകരണം കുറയക്കാനാണു അരവിന്ദ് കേജ്രിവാൾ വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം ഏപ്രില്‍ 15 മുതല്‍ നടപ്പാക്കിയത് .ഒറ്റ രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ ഒറ്റ നമ്പര്‍ തീയതികളിലും ഇരട്ട അക്കമുള്ളവ ഇരട്ട നമ്പര്‍ തിയതികളിലും നിരത്തില്‍ ഇറക്കാവൂ എന്നതാണു നിയമം.സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടൂണ്ട്.
ആദ്യഘട്ടം നടപ്പിലാക്കിയപ്പോള്‍ വായു മലിനീകരണത്തിന്‍റെ തോത് മുപ്പത് ശതമാനം വരെ കുറഞ്ഞെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
അതേസമയം അരവിന്ദ് കേജ്രിവാളിന്റെ പദ്ധതിക്കെതിരെയുള്ള പ്രതിഷേധസൂചകമായാണ് താൻ വാഹനം ഓടിച്ചതെന്ന് വിജയ് ഗോയല്‍ പറഞ്ഞു.പ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ്, വിജയ് ഗോയലിനു പൂച്ചെണ്ട് നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നമ്പര്‍ ക്രമം ലംഘിച്ച എം.പിയില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് പിന്നീട് റായ് അറിയിച്ചു. നിയമം ലഘിക്കാനുള്ള ബി.ജെ.പിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.