പിരിച്ചെടുത്ത നിക്ഷേപവുമായി അവതാർ ജ്വല്ലറി ഉടമകള്‍ മുങ്ങി;ബ്രാൻഡ് അംബാസിഡറായ മമ്മൂട്ടിയുടെ പരസ്യവാചകം കണ്ട് നിക്ഷേപിച്ചവർക്ക് പണം പോയി
കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറിയുടെ ഉടമകള്‍ മുങ്ങി. കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞ മാസത്തോടെ അടച്ചു പൂട്ടുകയായിരുന്നു. ഏറ്റവുമൊടുവിൽ കൊച്ചി ലുലുമാളിലെ ഷോറൂമും അടച്ചുപൂട്ടിയതോടെയാണ് അവതാർ ഗ്രൂപ്പിന്റെ തട്ടിപ്പ് പൂർണമായത്
മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പ്രാചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത മുതലാക്കിയാണ് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണ്ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.
മകളുടെ കല്ല്യാണ ആവശ്യത്തിനു മുതൽ കള്ളപ്പണം വെളിപ്പിക്കാൻ വരെ അവതാറിൽ നിക്ഷേപിച്ചവരുണ്ട്.കേരളത്തിലെ ഷോറൂമുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ വിദേശത്തെ ജ്വല്ലറികള്‍ക്കും താഴുവീണിരുന്നു. അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നതും മമ്മൂട്ടിയായതിനാല്‍ മമ്മൂട്ടിക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ടവര്‍.
പരാതി ലഭിച്ചാൽ ബ്രാൻഡ് അംബാസിഡറായ മമ്മൂട്ടിയുടെ പേരിലും കേസുണ്ടാകും എന്നാണു പോലീസ് നൽകുന്ന സൂചന.
2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാര്‍ ഗ്രൂപ്പ് ജ്വല്ലറികള്‍ തുടങ്ങുന്നത്.കൊച്ചിയിലെ ലുലുമാളിലെ ഷോറൂം ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം എം എ യൂസഫലിയും മുഖ്യാതിഥിയായിരുന്നു.