കാമുകനൊപ്പം ജീവിയ്ക്കാൻ സ്വന്തം മകളേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി;അനുശാന്തിയും നിനോമാത്യുവും കുറ്റക്കാരെന്ന് കോടതി
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും. ആലംകോട് മണ്ണൂർഭാഗം തുഷാരത്തിൽ ഓമന (57), ചെറുമകൾ സ്വസ്തിക(4) എന്നിവരെ കൊല്ലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായ ലിജേഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ടെക്നോപാർക്ക് ജീവനക്കാരായിരുന്ന പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ശിക്ഷാ വിധിക്കായുള്ള അന്തിമവാദം ഉച്ചയ്ക്ക് ശേഷം നടക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി കണ്ടെത്തി. തങ്ങളെ കുടുക്കാന്‍ പോലീസ് മനപൂര്‍വം തെളിവ് സൃഷ്ടിച്ചുവെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
ആറ്റിങ്ങൽ സി.ഐ യായിരുന്ന അനിൽകുമാറും ഡിവൈ.എസ്.പി പ്രതാപൻനായരും ചേർന്ന് അന്വേഷിച്ച കേസിൽ ജില്ലാ ഗവൺമെന്റ് പ്ളീഡറും പ്രമുഖ അഭിഭാഷകനുമായ വി.എസ് വിനീത് കുമാറാണ് സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ. വർക്കല സലിം വധക്കേസ്, ഹരിഹര വർമ്മ കൊലക്കേസ് എന്നീ കേസുകളിലും സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടറായിരുന്നു വിനീത് കുമാർ. കേസിലെ ഒന്നാം സാക്ഷിയായ ലിജേഷ് കുമാറുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതൽ, 85 രേഖകൾ എന്നിവയാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി ഹാജരാക്കിയത്.
2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്.