വീട്ടുകാരുടെയും സമ്മതത്തോടെ ഹിന്ദു-മുസ്ലീം വിവാഹം; ലവ് ജിഹാദെന്ന് ആരോപിച്ച് ബിജെപി
ഇരുവീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന ഹിന്ദുമുസ്ലീം വിവാഹത്തിനെതിരെ എതിര്‍പ്പുമായി ബിജെപി അംഗങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുത്വവാദികൾ.ലവ് ജിഹാദെന്ന വാദമുയർത്തിയാണു വിവാഹത്തെ എതിർത്ത് ഹിന്ദുത്വസംഘടനകൾ രംഗത്ത് വന്നത്.കര്‍ണാടകയിലെ മാണ്ഡ്യയിലാണു സംഭവം.എംബി.എ ബിരുദധാരികളും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളുമായ മുസ്ലീം യുവാവും ഹിന്ദു യുവതിയുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടുപേരുടെയും പിതാക്കന്മാര്‍ അടുത്ത സുഹൃത്തുക്കളാണ്.
മകളെ ഒരു മുസ്ലീമിന് വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ ഇവര്‍ ‘ലൗ ജിഹാദി’ന് കൂട്ടുനില്‍ക്കുകയാണെന്നാണ് ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ ആരോപണം. 12 വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാരും പൂര്‍ണ്ണ സമ്മതം പ്രകടിപ്പിച്ചു. യുവതിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്.
തന്റെ മകളുടെ സന്തോഷമാണ് ഏറ്റവും വലിയ കാര്യമെന്നും മതം പ്രശ്‌നമല്ലെന്നും യുവതിയുടെ പിതാവായ ഡോ.നരേന്ദ്ര ബാബു പറഞ്ഞു. ജാതിക്കും മതത്തിനുമൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല.രണ്ട് കുടുംബങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വളരെ സന്തോഷത്തോടെയാണ് വിവാഹം നടത്തുന്നതെന്നും യുവാവിന്റെ പിതാവായ മുഖ്താര്‍ അഹമ്മദ് പറഞ്ഞു.