ശരീരം മെലിയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മരുന്നു കഴിച്ച യുവാവ് മരിച്ചു

single-img
7 April 2016

Manu

ശരീരം മെലിയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മരുന്നു കഴിച്ച യുവാവ് മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശി-രാജശ്രീ ദമ്പതികളുടെ മകന്‍ മനു എസ്. നായരാ(26)ണു ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്.

അമിത വണ്ണം ഇല്ലാതാക്കാനായി മനു നാലുമാസമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്നു കഴിക്കുന്നുണ്ടായിരുന്നു മനു. ഈ മരുന്ന് ഉപയോഗത്തിന്റെ ഫലമായി രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു ഡോക്ടര്‍മാറ നല്‍കുന്ന വിവരം. യുവാവിന്റെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മൃതദേഹം പൈനാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന മനു മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം നൂറു കിലോയില്‍ നിന്നും 52 കിലോയായി കുറഞ്ഞു. മരുന്നിന്റെ പാര്‍ശ്വഫലമായി രക്തത്തില്‍ പഞ്ചസാരയുടെ അളവു വല്ലാതെ കൂടുകയും അതിനെ പ്രതിരോധിക്കാന്‍ അതേ കമ്പനിയുടെ മറ്റൊരു മരുന്ന് മനു കഴിക്കുകയും ചെയ്തിരുന്നു. ഇഈ മരുന്ന് കഴിച്ചതുടങ്ങിയതിനു ശേഷം മനുവിന് ഭക്ഷണത്തോടു താല്‍പര്യവുമില്ലായിരുന്നു.

ശാരീരിക അസ്വസ്ഥത ഉണ്ടായ മനുവിനെ ചൊവ്വാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്‍സുലിന്‍ എടുക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍ കിടത്തിചികിത്സ തേടാതെ വീട്ടിലേക്ക് പോകണമെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. സ്വമനസാലെ വീട്ടില്‍ പോകുകയാണെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കിയശേഷം മനുവിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലേയ്ക്കു മടങ്ങിയ മനുവിനെ ഇന്നലെ രാവിലെ എട്ടോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.

മനു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ക്ലാസില്‍ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്ന് പരിചയക്കാര്‍ പറയുൃന്നു. ഒരു കോഴ്സിന് ആറായിരത്തോളം രൂപ വില വരുന്ന മരുന്നാണ് കഴിച്ചിരുന്നത്. ശരീരം വളരെയധികം മെലിഞ്ഞതോടെ സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും മനു അവഗണിക്കുകയായിരുന്നു.