ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം കണ്ട സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക്;കൊലചെയ്യപ്പെട്ട യുവതിയും ഒരു യുവാവും ആള്‍ട്ടോ കാറില്‍ പോകുന്നത് കണ്ടതായി ട്രാഫിക് പോലീസ്

single-img
9 March 2016

yuvathiതോപ്പുംപടി ബിഒടി പാലത്തിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍ത്തിയിട്ട ലോറിക്കടിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമരാവതി കൃഷ്ണ ടെമ്പിള്‍ റോഡില്‍ തൊഴിലാളിയായ അജിത്തിന്റെ ഭാര്യ സന്ധ്യ (34) യുടെ മൃതദേഹമാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്തിയത്.

മരണം കൊലപാതകമാണെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. തോപ്പുംപടിയില്‍ തുറമുഖ ട്രസ്‌റ്റിലേക്കുള്ള ലോറികള്‍ പാര്‍ക്ക്‌ ചെയ്യുന്ന സ്‌ഥലത്താണു മൃതദേഹം കണ്ടെത്തിയത്‌. ചേര്‍ത്തലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ സന്ധ്യ ആറരയോടെയാണ്‌ ഓഫീസില്‍ നിന്നിറങ്ങിയത്‌. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്‌ച രാത്രി 8 മണിക്ക്‌ സന്ധ്യ ഭര്‍ത്താവ്‌ അജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ്‌ അജിത്ത്‌.

ലോറിക്കടിയില്‍ യുവതിയെ കൊന്നുതള്ളിയത് മോഷണത്തിന് വേണ്ടിയല്ലെന്നു സൂചന. ശരീരത്തിലെ മുഴുവന്‍ സ്വര്‍ണവും നഷ്ടപ്പെടാത്തതും കൊലചെയ്യപ്പെട്ട യുവതിയും മറ്റൊരു യുവാവും ആള്‍ട്ടോ കാറില്‍ പോകുന്നത് കണ്ടതായി ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തലകളും അന്വേഷണം മറ്റൊരു ദിശയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാല്‍, അന്വേഷണം വഴിതെറ്റിക്കാനായിരിക്കാം ആഭരണങ്ങള്‍ പ്രതികള്‍ എടുത്തുമാറ്റിയതെന്നും പോലീസ് കണക്കുകൂട്ടുന്നു.

ഭര്‍ത്താവ് അജിത്തിനെയും മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. കാറില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ വന്നു പോയതിന്റെ പാടുകള്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയും മറ്റൊരാളും കാറില്‍ യാത്ര ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു എന്ന ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായത്. ഇതിനിടെ സന്ധ്യ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ യാത്ര ചെയ്തു എന്നു കരുതുന്ന കാര്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.