രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍

single-img
8 March 2016

20rajiv5

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്.ഇന്നു വൈകുന്നേരം നാലുമുതല്‍ ബുധനാഴ്ച വൈകുന്നേരം നാലുവരെയാണ് പരോള്‍ സമയം. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. മൂന്നു ദിവസത്തെ പരോള്‍ നല്‍കണമെന്നു നളിനി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

 

മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു നളിനിയുടെ അച്ഛന്‍.

രാജീവ് ഗാന്ധി വധക്കേസിൽ വിചാരണകോടതി എല്ലാ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തവും വിധിച്ചു. എന്നാൽ നളിനിയുടെ ഇളവിനുള്ള അപേക്ഷകൾക്കൊടുവിൽ ശിക്ഷ ജീവപര്യന്തമായി കുറക്കാൻ തമിഴ്നാട് ഗവർണർ തീരുമാനിക്കുകയായിരുന്നു.

 

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴുപേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതികളെ മോചിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.