കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല;പോസ്റ്റുമാർട്ടം പൂർത്തിയായി;മണിയും സുഹൃത്തുക്കളും മദ്യപിച്ച ഔട്ട്ഹൗസ് സീൽ ചെയ്തു
അന്തരിച്ച കലാഭവൻ മണിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. സംസ്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും. മരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിൽ നടന്ന മദ്യസൽക്കാരത്തിൽ മണിയോടൊപ്പം മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവർക്കാർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ല. മണിക്കു മാത്രം എന്തു സംഭവിച്ചു എന്നത് ദുരൂഹമായിരിക്കുന്നു. മദ്യസൽക്കാരം നടന്ന ഔട്ട് ഹൗസ് പൊലീസും എക്സൈസും പരിശോധിച്ച് സീൽ ചെയ്തിരിക്കുകയാണ്.
മണിയെ അവശ നിലയില്‍ കണ്ടെത്തിയത് പാഡി എന്ന് വിളിക്കുന്ന ഔട്ട് ഹൌസിലാണ്. സഹോദരന്റെ പരാതിയില്‍ ചാലക്കുടി ചേരനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. ആത്മഹത്യയാണെന്ന സംശയം നിലനില്‍ക്കുന്നതിനാല് ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എസ്പി പറഞ്ഞു.ആത്മഹത്യ ചെയ്യാൻതക്ക യാതൊരു കാരണവും ഇല്ലെന്ന് പൊലീസ് വിശ്വസിക്കുന്നു. വീട്ടുകാർ അത് തറപ്പിച്ചു പറയുകയും ചെയ്യുന്നു. അപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഔട്ട് ഹൗസ് ജീവനക്കാരനായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ഇനി പോസ്റ്റു മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം, മണിയും കൂട്ടരും എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. മറ്റാർക്കും വിഷബാധ ഏൽക്കാത്തതിനാൽ അതിന്റെ ഉറവിടത്തിൽ വിഷം കലർന്നതായി പൊലീസ് കരുതുന്നില്ല.
ഇന്നലെ രാത്രി 8 മണിയോടെയാണ് മലയാളത്തിന്റെ പ്രിയങ്കരനായ കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. രണ്ട് ദിവസം മുന്‍പ് വായില്‍ നിന്ന് രക്തം വരുന്ന സ്ഥിതിയിലാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചചെന്നാണ് റിപ്പോര്‍ട്ടുകള്‍