അലിഗഡ് സര്‍വകലാശാലയിലേയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടലിനെതിരെ രാഷ്ട്രപതി; ഭരണ സമിതിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി തള്ളി.
5 March 2016
അലിഗഡ് മുസ്ലിം സര്‍വകലാശാല ഭരണ സമിതിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി തള്ളി. ഫയല്‍ മടക്കിയ രാഷ്ട്രപതി പുതിയ പേരുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ കുറേ നാളുകളായി അലിഗഡ് മുസ്ലിം സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാണ്. സര്‍വ്വകലാശാലയുടെ സ്വയം ഭരണത്തില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
സംഘപരിവാർ സഹയാത്രികരായ മാധ്യമപ്രവര്‍ത്തകൻ രജത്ത് ശര്‍മ്മ, വിജയ് വി ഭട്കര്‍ എന്നിവരുടെ പേരുകളാണ് കേന്ദ്രം ശുപാര്‍ശ ചെയ്തിരുന്നത്.
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തു കളയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. മലപ്പുറമടക്കമുള്ള ഓഫ് ക്യാമ്പസുകള്‍ അടച്ചു പൂട്ടുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭീഷണി മുഴക്കിയിരുന്നു.