സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സ്വീകരണമൊരുക്കി ഹിന്ദു ഹെല്‍പ്പലൈന്‍ പ്രവര്‍ത്തകര്‍

single-img
3 March 2016

SINDHU

പ്രമുഖ മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സ്വീകരണമൊരുക്കി ഹിന്ദു ഹെല്‍പ്പലൈന്‍ പ്രവര്‍ത്തകര്‍. സിന്ധു സൂര്യകുമാറിനെതിരെ ഫോണില്‍ക്കൂടി ഭീഷണി മുഴക്കിയ ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവര്‍ക്കാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍, മറ്റ് ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയത്.

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ചാണ് പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയത്. ദുര്‍ഗ്ഗാദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിനെതിരെ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരായതുകൊണ്ടാണ് തങ്ങള്‍ സ്വീകരണം നല്‍കിയതെന്ന് ഹിന്ദു ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഏഷ്യാനെറ്റ്ന്യൂസ് കോഓര്‍ഡിനേറ്റിങ് എഡിറ്ററും കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുമായ സിന്ധു സൂര്യകുമാറിനെതിരെ നടത്തിയ വധഭീഷണിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തിയായി അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന ഇത്തരം ഭീഷണികളെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകസമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും യോഗത്തില്‍ ഉയര്‍ന്നു.