കോടതിയിൽ മാധ്യമപ്രവര്‍ത്തകർക്ക് ആർ.എസ്.എസ് അനുകൂലികളുടെ മർദ്ദനം;മാധ്യമപ്രവര്‍ത്തകർ സുപ്രീം കോടതിയിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തി
ദില്ലിയില്‍ കോടതി മുറിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ പ്രസ് ക്ലബിൽ നിന്ന് സുപ്രീം കോടതിയിലേയ്ക്ക് മാർച്ച് നടത്തി.ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പട്യാല ഹൌസ് കോടതിയിലാണു ആർ.എസ്.എസ് അനുകൂലികളായ അഭിഭാഷകർ സ്ത്രീകളടക്കമുള്ള മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ് ചെയ്യപ്പെട്ട സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് കോടതിക്കുള്ളിലും പരിസരത്തും സംഘര്‍ഷമുണ്ടായത്. കോടതിമുറിയിലേക്കു ജഡ്ജിക്കു കടന്നുവരാന്‍ കഴിയാത്തത്ര സംഘര്‍ഷമാണു സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകരുടെ അക്രമിസംഘം അഴിച്ചുവിട്ടത്. മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കും ജെഎന്‍യു അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റു. അഭിഭാഷകനും ബിജെപി എംഎല്‍എയുമായ ഒ.പി. ശര്‍മയുടെ നേതൃത്വത്തിലാണ് അക്രമിസംഘം കോടതിക്കുള്ളിലും വളപ്പിലും അഴിഞ്ഞാടിയത്.
അതേസമയം മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റര്‍ ചെയ്തു. ഡല്‍ഹി പോലീസ് കണ്ണീഷണര്‍ ബി.എസ്.ബസിയാണ് കേസെടുത്ത വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.