നിയമപോരാട്ടങ്ങള്‍ക്കൊടുവിൽ മൂന്നാംലിംഗക്കാര്‍ക്ക് തമിഴ്നാട്ടിൽ എസ്.ഐ പോസ്റ്റിൽ നിയമനം ലഭിച്ചു;22 പേർക്കാണു നിയമന ഉത്തരവ് ലഭിച്ചത്
പുരുഷനും സ്ത്രീയും ആധിപത്യമുറപ്പിച്ച പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് മൂന്നാംലിഗ വിഭാഗത്തിൽ പെട്ടവരും എത്തുന്നു.ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ സബ് ഇന്‍സ്‌പെക്ടറായി പ്രിതിക യാഷിനി നിയമിതയായി. രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രിതികയ്ക്ക് തമിഴ്‌നാട് പൊലീസ് സേനയില്‍ നിയമനം ലഭിച്ചത്.
മൂന്നാംലിംഗക്കാരായ കെ പ്രിതിക യാഷിനിയും ഒപ്പമുള്ള 21 പേര്‍ക്കുമാണ് കഴിഞ്ഞദിവസം സബ് ഇന്‍സ്‌പെക്‌ടര്‍ ആയുള്ള നിയമന ഉത്തരവ് ലഭിച്ചത്. 22 പേരും ചെന്നൈയില്‍ എസ് ഐ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. യാഷിനിയുടെ നിയമപോരാട്ടമാണ് ഒടുവിൽ വിജയിച്ചത്.
നേരത്തെ പുരുഷലിംഗത്തിലോ സ്ത്രീലിംഗത്തിലോ പെടാത്തതിനാല്‍ എസ്‌ഐ ടെസ്റ്റ് എഴുതാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിതികയുടെ അപേക്ഷ തമിഴ്‌നാട് യൂണിഫോമ്ഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തള്ളിക്കളഞ്ഞിരുന്നു.എസ് ഐ പോസ്റ്റിലേക്കുള്ള തന്റെ അപേക്ഷ തമിഴ്‌നാട് ഏകീകൃത സര്‍വ്വീസ് റിക്രൂട്‌മെന്റ് ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്ന് യാഷിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ മൂന്നാംലിംഗക്കാര്‍ക്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിക്കുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിനും ഭ്രൂണഹത്യക്കെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രിതിക പറഞ്ഞു.