തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ റിലീസ് പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓലപ്പുരകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് തോന്നുന്നവില
സിനിമ കാണാനെത്തുന്നവരില്‍ നിന്നും തിയേറ്റര്‍ കാന്റീനുകാര്‍ ഈടാക്കുന്നത് കൊള്ളവില. സിനിമയുടെ ഇടവേളകളില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങുന്നവരില്‍ നിന്നാണ് കാന്റീനുകള്‍ കൊള്ളവില ഈടാക്കുന്നത്. സിനിമാ തീയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ലഘുഭക്ഷണ ശാലകളില്‍ അധികം വില ഈടാക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കേയാണ് ചില തിയേറ്ററുകള്‍ ഇത് ലംഘിക്കുന്നത്.
തിരുവനന്തപുരം നെടുമങ്ങാടുള്ള റാണി തിയേറ്റര്‍ ഒരു കാപ്പിക്ക് ഈടാക്കുന്നത് 15 രൂപയാണ്. അത്യാവശ്യ സൗകര്യങ്ങള്‍ പോലും നടപ്പിലാക്കാതെ, ഒരു ഓലപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററില്‍ നിന്നും ഇത്തരത്തിലുള്ള കൊള്ളയിലൂടെ ജനങ്ങളുടെ കാശ് വാങ്ങുന്ന ഉടമകളുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പുറത്തുന്നിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ തിയേറ്റുകള്‍ ഒന്നും പ്രേക്ഷകരെ അനുവദിക്കാറില്ല. ഇന്റര്‍വെല്‍ സമയത്ത് പുറത്തുപോയി ഭക്ഷണം വാങ്ങാനും അനുവാദമില്ല. ഈ സാഹചര്യത്തിലാണ് തിയേറ്ററിനുള്ളിലെപ കാന്റീനില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഉടമകള്‍ അധിക വില ഈടാക്കുന്നത്. തിയേറ്ററിനുള്ളില്‍ ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തതയും കൂട്ടത്തില്‍ ഈ കഴുത്തറുപ്പും പല കുടുംബങ്ങളേയും തിയേറ്ററുകളില്‍ നിന്നും അകറ്റുന്നതിന്റെ പ്രധാനകാരണം കൂടിയാണ്.
മുമ്പ് സിനിമാ തീയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ലഘുഭക്ഷണ ശാലകളില്‍ അധികം വില ഈടാക്കുന്നതിനെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തെിനെതിരെ പലയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്. ചോദിച്ചാല്‍ തീയേറ്ററുകാര്‍ക്ക് കൊടുക്കേണ്ട ഉയര്‍ന്ന വാടകയേപ്പറ്റി പറഞ്ഞ് കൈമലര്‍ത്തുകയാവും പല കാന്റീന്‍ നടത്തിപ്പുകാരും ചെയ്യുക.
ഭൂരിഭാഗം തീയേറ്ററുകളും എലികളുടെയും മൂട്ടകളുടെയും താവളമാണ്. സീറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ഫിറ്റ്നസ് ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കാറുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മറ്റുമാണ് ഇതില്‍ ഇടപെടാന്‍ ഉത്തരവാദപ്പെട്ടവര്‍. എന്നാല്‍ അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്.