സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി .
തിരുവനന്തപുരം: സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സരിതയ്ക്ക് സി.പി.എം. 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം.നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. ഒരു മുഖ്യമന്ത്രി എന്നതുവിട്ട് ഒരു പൊതുപ്രവര്‍ത്തകനാണെന്ന പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിപക്ഷം നല്‍കിയില്ലെന്നും ഇതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ആക്ഷേപിക്കുന്നവര്‍ സാഹചര്യം നോക്കണം. ഇടതു നിലപാട് ജനം പുച്ഛിച്ചു തള്ളും. ബിജു രാധാകൃഷ്ണന് കൊലക്കുറ്റം വാങ്ങിക്കൊടുത്തത് ഇതേ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിജുവിന്റെ സി.ഡി തേടിപ്പോയ അനുഭവം ഓര്‍മയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം നാണംകെട്ടു. സരിതയുടെ പിറകെ പോയാല്‍ വെള്ളത്തിലാകും. സ്‌റ്റേ കൊണ്ട് നിലനില്‍ക്കുന്നത് ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു