മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ അടുത്ത ഘട്ടത്തില്‍ പുറത്തുവിടുമെന്ന് സരിത

single-img
8 February 2016

 

sarithaമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് സരിതാ എസ്. നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തും. കമ്മീഷനില്‍ നിന്ന് ഏത് തരത്തിലുള്ള നീതിയാണ് തനിക്ക് ലഭിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും.താന്‍ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തെളിവുകള്‍ നല്‍കാത്തതെന്നും സരിത ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ഒരു ഫോണ്‍ കോളിന്റെ ബന്ധം മാത്രമേയുള്ളൂ. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നേരിട്ടാണ് നടത്തിയതെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സരിത പറഞ്ഞു.

പോലീസ് അസോസിയേഷനുവേണ്ടി അസോസിയേഷന്‍ നേതാവ് ജി ആര്‍ അജിതാണ് തന്റെ കയ്യില്‍ നിന്നും പണം കൈപ്പറ്റിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയിട്ടുണ്ട്. കമ്മീഷന് താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിക്കാന്‍ ഏജന്‍സിയെ ഏല്‍പിക്കാമെന്നും സരിത പറഞ്ഞു.

കണ്ണൂരില്‍ രജിസ്റര്‍ ചെയ്ത രണ്ടു സോളാര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് സരിത കണ്ണൂരിലെത്തിയത്. ആദ്യ കേസിന്റെ വിചാരണയായിരുന്നു ഇന്ന്.