ഉമ്മൻചാണ്ടി സർക്കാറിൻെറ ഊർജനയം സരിത എസ്. നായർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കോടിയേരി ബാലകൃഷ്ണൻ
ഉമ്മൻചാണ്ടി സർക്കാറിൻെറ ഊർജനയം സോളാർ കേസ് പ്രതി സരിത എസ്. നായർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2012-13 വർഷങ്ങളിലെ ബജറ്റ് പ്രസംഗത്തിൽ സോളാർ പ്ലാൻറ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 വീടുകളുടെ മേൽക്കൂരയിൽ ഒരു കിലോവാട്ടും അതിലധികവും ശേഷിയുള്ള സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കാനും ആ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനുമായിരുന്നു പദ്ധതി. ഇത് സോളാർ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പിതൃതുല്യനാണ് എന്ന് സരിത പറഞ്ഞപ്പോൾ കോൺഗ്രസുകാർ അന്നത് വിശ്വസിക്കാൻ തയ്യാറായിരുന്നു. കൈക്കൂലി വാങ്ങിയ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് രാജിവെക്കണം. എന്നാൽ അദ്ദേഹത്തെ പുറത്താക്കേണ്ട മുഖ്യമന്ത്രി തന്നെ പ്രതി സ്ഥാനത്ത് വരുന്നതിനാൽ സർക്കാറിനെ പുറത്താക്കാൻ ഗവർണർ ഇടപെടണം. മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന കാര്യം ചരിത്രത്തിലാദ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.