ചര്‍ച്ചയും വെടിവെപ്പും ഒന്നിച്ചു നടക്കില്ല;അസഹിഷ്ണുതയ്ക്ക് എതിരെ പ്രതിരോധം തീര്‍ക്കണമെന്ന് രാഷ്ട്രപതി
രാജ്യത്തെ അസഹിഷ്ണുത വിവാദം പരാമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശം. അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത വേണമെന്ന് 67 ാം റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ അഭിസംബേധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പറഞ്ഞു. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും രാഷ്ട്രപതി പറഞ്ഞു.നമുക്ക് ഭിന്ന സ്വരങ്ങള്‍ പ്രകടിപ്പിക്കുന്നത് തുടരാം കാരണം, അത് നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വമാണ്. വലിയ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ് കടന്നു പോയതെന്നും രാഷ്ട്രപതി പറഞ്ഞു.നവീന കണ്ടെത്തലുകളിലും ശാസ്ത്ര സാേങ്കതിക രംഗങ്ങളിലും ഉയർന്നു വരുന്ന ശക്തിയായ ഇന്ത്യയിൽ അക്രമത്തിന് സ്ഥാനമില്ല. വെടിയുണ്ടകൾക്കു കീഴിലിരുന്ന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ സമസ്ത മേഖലകളിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.