മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ അന്തരിച്ചു
മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (92) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ജി.പി പന്ത് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബർ ഒമ്പതിന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. വലതുവശത്തിന് തളര്‍ച്ച ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. സിപിഐയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് എ.ബി ബര്‍ദന്‍.അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എബി ബര്‍ദന്‍ 1924 സെപ്തംബര്‍ 24 ന് നാഗ്പൂരില്‍ ജനിച്ചു.
1957 ല്‍ മഹാരാഷ്ട്രാ അസംബ്ലിയിലേക്ക് സ്വതന്ത്രനായി വിജയിച്ച അദ്ദേഹം പിന്നീട്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തെത്തി. 1990 കളില്‍ സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയതോടെയാണ് ദേശീയ രാഷ്ട്രീയ രംഗത്തെത്തുന്നത്. ഇന്ദ്രജിത്ത് ഗുപ്തയുടെ പിന്‍ഗാമിയായി 1996 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. 2012 വരെ അദ്ദേഹം സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു.2007 ലാണ് ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. നാഗ്പുര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയിരുന്ന ഭാര്യ പത്മാദേവി 1986 ല്‍ അന്തരിച്ചു. മക്കള്‍: പ്രൊഫ. അശോക് ബര്‍ദന്‍, ഡോ. അല്‍ക്ക ബറുവ.