പ്രശസ്ത പാകിസ്താനി ഗായകന്‍ ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാനെ ഹൈദരാബാദില്‍ വെച്ച് ‘ഡീപോര്‍ട്ട്’ ചെയ്തു

single-img
1 January 2016

rahetഹൈദരാബാദ്: പ്രശസ്ത പാകിസ്താനി ഗായകന്‍ ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാനെ  ഹൈദരാബാദില്‍ വെച്ച് ‘ഡീപോര്‍ട്ടേഷന്‍’ നടപടിക്ക് വിധേയനായി. വ്യാഴാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗായകനെ അബുദാബിയിലേക്ക് ‘നാടുകടത്തുക’യായിരുന്നു. ഹൈദരാബാദില്‍ പുതുവല്‍സര രാവില്‍ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കാനാണ്  റാഹത്ത് ഫത്തേഹ് അലി ഖാന്‍ ഹൈദരാബാദില്‍ എത്തിയത്.

രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിറൈറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ഉടനെ തന്നെയാണ് പാകിസ്താനി ഗായകനെ ഡീപോര്‍ട്ട് ചെയതത്. അബുദാബിയിലേക്ക് തിരിച്ച് പോകാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. റാഹത്ത് ഫത്തേഹ് അലി ഖാനെ ഇമിഗ്രേഷന്റെ സാങ്കേതികമായ കാരണങ്ങളാലാണ് തിരിച്ചയച്ചത്.

ഇന്ത്യയിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരം പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വൈമാനിക മാര്‍ഗം ഹൈദരാബാദില്‍ നേരിട്ട് വന്നിറങ്ങാനാവില്ല. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളിലൂടെ മാത്രമേ ഇന്ത്യയില്‍ ഇറങ്ങാനാവുകയുള്ളു. ഈ നാല് മെട്രോ വിമാനത്താവളങ്ങളിലൂടെ മാത്രമേ പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുവാനും പുറത്തു കടക്കുവാനും അനുവാദമുള്ളു. ഈ സാഹചര്യത്തിലാണ് വന്ന വിമാനത്തില്‍ തന്നെ ഉസ്താദിനെ അബുദാബിയിലേക്ക് ഡീപോര്‍ട്ട് ചെയ്തത്. പിന്നീട് അബുദാബിയില്‍ നിന്ന് ഡല്‍ഹിയില്‍ വന്നെത്തിയ ഉസ്താദ് ഹൈദരാബാദിലെത്തി സംഗീതപരിപാടി അവതരിപ്പിച്ചു.