കടൽക്കൊലക്കേസ്; സമവായമായാല്‍ നാവികന് നാട്ടിലേക്ക് മടങ്ങാം
31 December 2015
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ സമവായമായാൽ ഇന്ത്യയിലുള്ള പ്രതിയെ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കും. സമവായത്തിലെത്താൻ ഇന്ത്യയുടേയും ഇറ്റലിയുടേയും ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ട്രൈബ്യൂണൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായാൽ പ്രതിയെ തിരിച്ചെത്തിക്കണം.
യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സമവായ ശ്രമം നടത്തുന്നത്. അറബിക്കടലിൽ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയൻ സൈനികരായ ലസ്തോറെ മാസി മിലിയാനോയും സാൽവത്തോറെ ജിറോണും ഇന്ത്യയിൽ വിചാരണ നേരിടുന്നത്.
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ (50), അജീഷ് ബിങ്കി (21) എന്നിവരാണു കടലിൽ വെടിയേറ്റു മരിച്ചത്.