ഓഫറുകൾ നൽകി ഫ്ലിപ്ക്കാർട്ടിന് നഷ്ടം 2000 കോടി രൂപ
3 December 2015
മുംബൈ: ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ട്, 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ലിപ്കാർട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയതായാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ നൽകിയ രേഖകൾ വ്യക്തമാക്കുന്നത്.
പ്രധാന എതിരാളികളായ ആമസോൺ, സ്‌നാപ്ഡീൽ എന്നിവയുമായുള്ള മത്സരത്തിൽ വൻതോതിൽ വിലക്കുറവ് പോലുള്ള ഓഫറുകൾ നൽകിയതാണ് കമ്പനിക്ക് വൻ തുക നഷ്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. മുൻസാമ്പത്തികവർഷം ഇരുകമ്പനികളും മൊത്തമുണ്ടാക്കിയ നഷ്ടം 715 കോടിയായിരുന്നു.
വിതരണ ചെലവുകളും വൻതോതിലുള്ള വിലക്കിഴിവുമാണ് കമ്പനിയുടെ നഷ്ടം പെരുപ്പിച്ചതെന്നാണ് ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയില്‍നിന്നുള്ള വിലയിരുത്തൽ.