അന്തരിച്ച വി.എച്.പി നേതാവിന്റെ അസ്തികലാശ യാത്രയ്ക്ക് തടസ്സം നിൽകുന്ന ‘ഗോമാതാവി’നെ സംഘപരിപാർ പ്രവർത്തകർ ചവിട്ടിനീക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ
ലക്നൗ: ഗോമാതാവിന്റെ സംരക്ഷണത്തിനായി രാജ്യത്തൊട്ടാകെ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. എന്നാൽ വാദങ്ങൾക്ക് വിപരീതമായ പ്രവർത്തികളാണ് സംഘികൾ തന്നെ ചെയ്യുന്നത്.
അന്തരിച്ച വിശ്വഹിന്ദുപരിഷത്ത് (വി.എച്.പി) നേതാവ് അശോക് സിംഗാളിന്റെ അസ്തികലാശ യാത്രയ്ക്കിടെ തടസ്സം നിന്ന ഗോമാതാവിനെ (പശുവിനെ) സംഘപരിവാർ പ്രവർത്തകർ ചവിട്ടി മാറ്റുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നത് ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ റാം ഭവനിലാണ് സംഭവം. ഹുസ്സയിൻജംഗിൽ നിന്നുമാണ് നേതാവിന്റെ ചിതാഭസ്മവുമായി യാത്ര ആരംഭിച്ചത്. ചിതാഭസ്മം വഹിച്ചുകൊണ്ട് തേരു ചെറിയ വളവിൽ എത്തിയപോഴായിരുന്നു വഴിമുടക്കിയായി പശു റോഡിൽ കിടന്നത്. ഉടൻ ചില വി.എച്.പി പ്രവർത്തകർ ഇറങ്ങിവന്ന് പശുവിനെ തല്ലിയും കാലുകൊണ്ട് ചവിട്ടിയും അവിടെനിന്ന് മാറ്റുകയായിരുന്നു.
അതേസമയം ഗോമാതാവിനെ ചവിട്ടിയത് വി.എച്.പി പ്രവർത്തകർ അല്ലെന്നാണ് സംഘടനയുടെ വാദം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഗോമാതാവിനെ ചവിട്ടിയത് വി.എച്.പി പ്രവർത്തകരാണെന്ന് തെളിയുകയാണെങ്കിൽ അവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും വി.എച്.പി വക്താവ് ശരാദ് ശർമ്മ അറിയിച്ചു. ഗോമാതാവിനെ ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു ശരാദ് ശർമ്മ.