കോഴിക്കോട് ഓടവൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ നൗഷാദിന് ജീവൻ നഷ്ടമായത് ഒരു പരിചയവുമില്ലാത്ത മറ്റ് രണ്ട് പേരെ രക്ഷിക്കാൻ എത്തിയപ്പോൾ
കോഴിക്കോട്: ഓടവൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരിൽ ഒരാളായ ഓട്ടോഡ്രൈവർ പി നൗഷാദിന്(32) ജീവൻ നഷ്ടമായത് മറ്റ് രണ്ടുപേരെ രക്ഷിക്കാൻ എത്തിയപ്പോൾ. കോഴിക്കോട് കരുവിശേരി സ്വദേശിയായ നൗഷാദ് രാവിലെ പാളയത്തേക്ക് ഓട്ടം വന്നതാണ്. യാത്രക്കാരെ ഇറക്കിയശേഷം റോഡരുകിലെ കടയിൽ ചായ കുടിച്ചുനിൽക്കുമ്പോഴാണ് ശുചീകരണ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത് അദ്ദേഹം കാണുന്നത്.
തുടർന്ന് ഉടൻ ഓടിയെത്തിയ നൗഷാദ് ചുറ്റും നിന്നവരുടെ എതിർപ്പ് അവഗണിച്ച് രണ്ടു ജീവനുകൾ രക്ഷിക്കാനായി മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. നൗഷാദിന് ഒരു പരിചയവും ഇല്ലാത്ത അപരിചിതരായിരുന്നു ശുചീകരണ തൊഴിലാളികൾ. അവരെ രക്ഷിക്കാനായാണ് സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ നൗഷാദ് മാൻഹോളിലേക്ക് ഇറങ്ങിയത്. നൗഷാദ് ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. സഫീനയാണ് ഭാര്യ. രണ്ടുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
അതേസമയം മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഓടയിലിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു ആദ്യം ഓടയിലിറങ്ങി അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർ കൂടി അപകടത്തിൽപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷി ജോസ് വ്യക്തമാക്കി.