ശാസ്‌താംകോട്ട ഡിബി കോളജിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
ശാസ്‌താംകോട്ട ഡിബി കോളജിൽ ബൈക്ക് ഇടിച്ചു വിദ്യാര്‍ഥിനിക്ക് പരുക്ക്. രണ്ടാം വർഷ ബിരുദവിദ്യാർഥിനി സയന(19)യെയാണ് ബൈക്ക് ഇടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ സയനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.ബി കോളജ് രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയാണ്. കോളേജിലെത്തിയ വ്യക്തിയുടെ ബൈക്കാണ് വിദ്യാര്‍ഥിനിയെ ഇടിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ക്യാമ്പസിന് പുറത്തേക്ക് പോകുകയായിരുന്ന സയനയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് വിദ്യാര്‍ഥിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന തെറിച്ചു വീഴുകയായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ സയനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ വിദ്യാർഥി ഓടിച്ച ബൈക്ക് അമിതവേഗതയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ, തിരുവനന്തപുരം സിഇടി എൻജിനീയറിങ്ങ് കോളജിലെ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനി മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ക്യാംപസുകളിൽ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
അപകടകരമായ വേഗത്തില്‍ കോളജ് റോഡിലൂടെ പായുന്ന ബൈക്കുകള്‍ വഴിയാത്രക്കാര്‍ക്ക് നിരന്തര ഭീഷണിയാണെന്നും പരാതിയുണ്ട്. പൊലീസ് സ്റ്റേഷനും കോടതിക്കും താലൂക്കോഫിസിനും മധ്യേയാണ് കോളജ് റോഡ് കടന്നുപോകുന്നത്.