താന്‍ ലിവര്‍ സിറോസിസ് രോഗിയെന്ന് അമിതാഭ് ബച്ചന്‍
താന്‍ ലിവര്‍ സിറോസിസ് രോഗിയെന്ന് അമിതാഭ് ബച്ചന്‍. തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ലിവര്‍ സിറോസിസ് രോഗംകാരണം തന്റെ കരള്‍ പാതി നശിച്ചുപോയെന്ന് ബിഗ് ബി വെളിപ്പെടുത്തല്‍. തന്റെ കരളിന്റെ 25 ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടിയില്‍ അദ്ദേഹം തുറന്നു പറഞ്ഞു.
ചികിത്സയും പരിശോധനയും മുടങ്ങാതെ തുടരുന്നതിനാല്‍ ഇപ്പോഴും പൊതുപരിപാടിയിലും സിനിമയിലും സജീവമാകാന്‍ കഴിയുന്നതെന്ന് അമിതാഭ് പറഞ്ഞു. തനിക്ക് ദാനം ചെയ്ത രക്‌തം ഹെപ്പറ്റൈറ്റിസ് ബാധിതന്റെ ആണോ എന്ന് പരിശോധിച്ചില്ല. റ്റി.ബി, ഹെപ്പറ്റൈറ്റിസ് രോഗമുള്ളവര്‍ രക്‌തം ദാനം ചെയ്യരുതെന്നും മാത്രമല്ല രക്തം സ്വീകരിക്കുമ്പോള്‍ പരിശോധിച്ച് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്ന് ഉറപ്പാക്കിയിട്ടേ ഇത് നടത്താവൂ എന്നും ബച്ചൻ പറയുന്നു.
1982ല്‍ ‘കൂലി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഗുരുതരമായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുമ്പോള്‍ രക്തം സ്വീകരിച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നും ഇതിന് തുടര്‍ച്ചയായ ചികിത്സ ആവശ്യമാണെന്നും ബിഗ് ബി അഞ്ച് വർഷം മുൻപ് ബ്ളോഗിൽ കുറിച്ചിരുന്നു. രോഗം തിരിച്ചറിയാന്‍ വൈകിയ സിറോസിസ് രോഗിയാണ് താന്‍. സാധാരണഗതിയില്‍ മദ്യപാനിക്ക് വരാവുന്ന രോഗാവസ്ഥ. ഇങ്ങനെയായിരുന്നു ബ്ളോഗിൽ ബച്ചൻ എഴുതിയത്. എന്നാൽ പൊതുവേദിയിൽ രോഗവിവരം തുറന്നുപറയുന്നത് ഇത് ആദ്യമായാണ്.