ക്ഷേത്രത്തിലെ വിഗ്രഹത്തിൽ തൊട്ടതിന് ദളിത് കുടുംബത്തിന് ക്രൂര മർദ്ദനം
ന്യൂഡൽഹി: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ സ്പർശിച്ച് പൂജ നടത്തിയതിന് ദളിത് കുടുംബത്തിന് ക്രൂരമായ മർദ്ദനവും കൊല്ലുമെന്നു ഭീഷണിയും. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം. മുനിസിപ്പാലിറ്റിയിൽ തൂപ്പുകാരനായ ധർമ്മലാലിനെയും ഭാര്യയെയും ബന്ധുക്കൾക്കുമാണ് മർദ്ദനമേറ്റത്. ധർമ്മലാലിന്റെ ഭാര്യ ആശ ദേവി ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മറ്റിയിൽ അംഗമാണ്.
ധർമ്മപാലും കുടുംബവും ക്ഷേത്രത്തിൽ പൂജ നടത്തുമ്പോൾ രോഹിത് തിവാരിയും സംഘവും അവിടെ എത്തി. രോഹിത് തിവാരിയും മറ്റു രണ്ടു പേരും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. വിഗ്രഹത്തിനരികിൽ ഇരുന്ന ആശാ ദേവിയെ മൂവരും ചേർന്ന് മർദ്ദിച്ചു. ആശാദേവിയുടെ നേർക്ക് തോക്ക് ചൂണ്ടിക്കൊണ്ട് ജാതിപ്പേര് വിളിച്ചായിരുന്നു ആക്രമണം.
ഭാര്യയെ ആക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ ധർമ്മപാലിനു നേരെയും രോഹിത് തിവാരി തോക്ക് ചൂണ്ടി. മറ്റു രണ്ടു പേർ കുടുംബാംഗങ്ങളെ വടി കൊണ്ട് അടിച്ചു.സംഭവുമായി ബന്ധപ്പെട്ട് രോഹിത് തിവാരിക്കും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം ധർമ്മപാലിന്റെ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല. തുടർന്ന് ദളിതർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് പൊലീസ് കേസെടുത്തത്.