തന്റെ മകന് മാത്രമല്ല തെറ്റുപറ്റിയത് നരേന്ദ്ര മോദിക്കും തെറ്റുപറ്റിയിരുന്നു; അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്യണമെന്നും ലാലു പ്രസാദ് യാദവ്
പട്ന: മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നതിനിടെ മകൻ തേജ് യാദവിന് പറ്റിയ തെറ്റിനെ ന്യായീകരിച്ച് ലാലു പ്രസാദ് യാദവ്. തന്റെ മകന് മാത്രമല്ല തെറ്റുപറ്റിയത് 2014 മേയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിഞ്ജ ചെയ്യുമ്പോൾ അദ്ദേഹത്തിനും തെറ്റുപറ്റിയെന്നും അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്യണമെന്നും ലാലു ആവശ്യപ്പെട്ടു.രണ്ടു ദിവസം മുൻപ് തേജ് യാദവ് സത്യപ്രതിഞ്ജ ചെയ്യുമ്പോൾ അപേക്ഷിത് (അപേക്ഷിതൻ) എന്നതിനു പകരം ഉപേക്ഷിത് (ഉപേക്ഷിക്കുന്നു) എന്നാണ് പറഞ്ഞത്. ഈ സംഭവമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
നേരത്തെ മോദി സത്യപ്രതിഞ്ജാ സമയത്ത് ‘ആകാഷുൻ’ എന്നതിനു പകരം ‘ആകാഷൻ’ എന്നാണ് പറഞ്ഞത്. ഹിന്ദിയിൽ ആകാഷൻ എന്ന വാക്കിന് അർഥമില്ലെന്നും മോദിയുടെ സത്യപ്രതിഞ്ജ അർഥമില്ലാത്തതാണെന്നും ലാലു ആരോപിച്ചു. അതിനാൽ തന്നെ മോദി പുതുതായി വീണ്ടും സത്യപ്രതിഞ്ജ ചെയ്യണമെന്നും അദ്ദേഹം തന്റെ ട്വിറ്റർ പേജിലൂടെ ആവശ്യപ്പെട്ടു.
ഇതിലൂടെ അവരുടെ അജണ്ടയാണ് തുറന്നു കാണിക്കുന്നത്. പ്രധാനമന്ത്രി സത്യപ്രതിഞ്ജ എടുക്കുമ്പോൾ രാജ്യത്തിന്റെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും ലാലു ആരോപിച്ചു. നേരത്തെ, ലാലുവിന്റെ മകൻ സത്യപ്രതിഞ്ജയെടുക്കുമ്പോൾ അപേക്ഷിത് എന്നതിനു പകരം ഉപേക്ഷിത് തെറ്റായി പറയുകയായിരുന്നു. വീണ്ടും ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശരിയായി പ്രതിഞ്ജ ചെയ്തത്.