രാജ്യത്ത് നാലുമാസത്തിനിടെ 300 വർഗീയ സംഘർഷങ്ങൾ; മോദിസർക്കാർ അധികാരത്തിലേറ്റ ശേഷം കുറവ്, സംഘർഷങ്ങൾ വർധിക്കാൻ സാമൂഹ മാധ്യമങ്ങൾ ഇടയാക്കിയെന്ന് കേന്ദ്രം
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ 300 വർഗീയ സംഘർഷങ്ങൾ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്നാൽ മോദി സർക്കാരിന്‍റെ കീഴിൽ വലിയ വർഗീയ കലാപങ്ങൾ ഉണ്ടായില്ലെന്നും, സംഘർഷങ്ങൾ വർധിക്കാൻ സമൂഹമാധ്യമങ്ങൾ ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്‍ററി സമിതിക്ക് മുൻപാകെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വർഷം ഒക്ടോബർ വരെ 630 വർഗീയസംഘർഷങ്ങൾ നടന്നതായി പറയുന്നത്. ഇതിൽ 300 എണ്ണം നടന്നത് കഴിഞ്ഞ നാലു മാസത്തിനുള്ളിലാണ്. സംഘർഷങ്ങളിൾ 68 പേർ കൊല്ലപ്പെടുകയും 1899പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ 2013 ൽ യുപിഎ സർക്കാരിന്‍റെ കാലത്ത് 823 വർഗീയ സംഘർഷങ്ങളാണ് രാജ്യത്ത് നടന്നത്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇത് 644 ആയി കുറഞ്ഞെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആരാധാനാലയം സംബന്ധിച്ച് ഫരീദാബാദിലെ അട്ടാലിയിലും ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയിലും ഉണ്ടായ സംഘർഷം മാത്രമാണ് വലിയവർഗീയ സംഘർഷങ്ങളായി റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിരിക്കുന്നത്.